ചെന്നൈ: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ (ഐ.പി.എല്‍) മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയില്ലാത്ത ചെന്നൈ സൂപ്പര്‍ കിങ്സിനെ കുറിച്ച് സങ്കല്‍പിക്കാൻ കഴിയാത്ത വിധമാണ് അദ്ദേഹത്തിനുള്ള ആരാധക പിന്തുണ. കഴിഞ്ഞ സീസണില്‍ അദ്ദേഹം കളി മതിയാക്കുമെന്ന് കരുതിയിരുന്നെങ്കിലും ചെന്നൈയില്‍ ലഭിക്കുന്ന സ്നേഹമാണ് ഒരു സീസണില്‍ കൂടി തുടരാൻ പ്രേരിപ്പിച്ചത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമുകളാണ് അഞ്ചുതവണ വീതം ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യൻസും. ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഈ ടീമുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് വെളിപ്പെടുത്തുകയാണ് ഇരു ടീമിനും വേണ്ടി കളിച്ച മുൻ ഇന്ത്യൻ താരം അമ്ബാട്ടി റായുഡു. ചെന്നൈ ആരാധകരെ സംബന്ധിച്ചിടത്തോളം അവര്‍ ഒന്നാമതായി ധോണി ആരാധകരാണെന്നും രണ്ടാമതേ ടീമിന്റെ ആരാധകരാകുന്നുള്ളൂവെന്നും പറഞ്ഞ താരം, മുംബൈയുടേത് നേരെ തിരിച്ചാണെന്നും പറയുന്നു. മുംബൈ ആരാധകര്‍ക്ക് പ്രധാനം ടീമാണ്, അതിന് ശേഷം മാത്രമേ ഏതെങ്കിലും താരം വരുന്നുള്ളൂ.
മഹി ഭായ് അവിടെയില്ലെങ്കില്‍ സ്റ്റേഡിയത്തിന്റെ പകുതി പോലും നിറയില്ല. അവരെല്ലാം മഹിഭായ് ആരാധകരാണ് -‘രണ്‍വീര്‍ ഷോ 360’ല്‍ സംസാരിക്കുന്നതിനിടെ റായുഡു പറഞ്ഞു. കഴിഞ്ഞ സീസണില്‍ മുട്ടിനേറ്റ പരിക്കോടെയാണ് ധോണി കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റില്‍ അവരെ ജേതാക്കളാക്കിയ ശേഷം ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ഈ സീസണില്‍ കളിക്കുമോയെന്ന സംശയം ഉണ്ടായിരുന്നെങ്കിലും ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ചെന്നൈ ടീമില്‍ നായകനായി ധോണിയുമുണ്ടായിരുന്നു.
