ശബരിമല യുവതി പ്രവേശനത്തെ എതിർക്കും; ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് ദേവസ്വം ബോർഡ് തിരുത്തി. 2019ലെ ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തും. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്. ഇന്നത്തെ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം.

2018 സെപ്തംബർ 28നാണ് എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അഞ്ച് പേരടങ്ങിയ ബെഞ്ചിൽ അന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് അന്ന് വിയോജിച്ച് വിധിയെഴുതിയത്. എന്നാൽ ശബരിമല സ്ത്രീപ്രവേശനം ഉൾപ്പടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികൾ സുപ്രീംകോടതി പുനഃപരിശോധിക്കുകയായിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട് ബോർഡ് യോഗത്തിൽ ചില തീരുമാനങ്ങൾ എടുത്തുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. ഏപ്രിൽ 14ന് പമ്പയിൽ ഫെസ്റ്റിവൽ ഓഫീസ് തുടങ്ങും, ബോർഡ് യോഗങ്ങൾ അടക്കം അവിടെ വച്ച് ചേരും. ശബരിമലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൃത്യമായ ബജറ്റ് തയ്യാറാക്കാൻ തീരുമാനിച്ചു. ബജറ്റിലൂടെ ചിലവിന്റെ ചോർച്ച തടയാനാകും. ശബരിമലയിൽ പുതിയ ടെൻഡറിങ് സിസ്റ്റത്തിലേക്ക് പോകാൻ തീരുമാനിച്ചു. ശുചീകരണവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പുതിയ പ്രോട്ടോകോൾ തയ്യാറാക്കാൻ തീരുമാനിച്ചു. പ്ലാസ്റ്റിക് മുക്തം അടക്കം പ്രോട്ടോകോളിൽ ഉണ്ടാവും. സ്പോൺസർഷിപ്പിന് മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവരും, ദേവസ്വം ബോർഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങളിൽ അടക്കം ബോർഡ് ആവശ്യപ്പെടുന്നവ മാത്രം സ്പോൺസർ ചെയ്താൽ മതി, ഇതിൽ ഇടനിലക്കാരെ ഉൾപ്പെടുത്തില്ല.