ഡൽഹി: ഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.
ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ഡൽഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരില്‍ അഞ്ചു പേര്‍ കുട്ടികളാണ്.
മരിച്ചവരില്‍ ഒൻപത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും മോദി എക്സില്‍ കുറിച്ചു.
പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ഡൽഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകള്‍ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ഡൽഹിയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.
