ഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിലെ അന്വേഷണം നീങ്ങുന്നത് ഭീകരപ്രവര്‍ത്തനമെന്ന നിഗമനത്തില്‍; യുഎപിഎ ചുമത്തി കേസെടുത്ത് പോലീസ്; ഉന്നമിട്ടത് ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് എന്ന് സംശയം; കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ പൊലീസ് തെരയുന്ന ഉമര്‍ മുഹമ്മദ്? കാറില്‍ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം

ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദെന്ന് സൂചന.

ഫരീദാബാദ് ഭീകര സംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച്‌ ചെങ്കോട്ടയിലെത്തിയതെന്നാണ് സംശയിക്കുന്നത്.

സ്ഫോടനം നടന്ന ഐ20 കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്കിട്ടയാള്‍ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് ഉമര്‍ മുഹമ്മദാണെന്ന കാര്യമടക്കമാണ് പൊലീസ് പരിശോധിക്കുന്നത്.

മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന.

സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.