സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തിൽ സൈബർ ആക്രമണം; അമ്പത് വിദ്യാർഥികളെ ബാധിച്ചു

സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തിൽ സൈബർ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. അപേക്ഷ നൽകാൻ ശ്രമിച്ച അമ്പത് വിദ്യാർഥികളെ ബാധിച്ചതായും സ്ഥിരീകരണം. എച്ച്ഡിഎഫ്‌സി പേയ്‌മെന്റ് ഗേറ്റ്‌വേയുമായി സംയോജിപ്പിച്ച പോർട്ടലുമായി ബന്ധപ്പെട്ടതാണ് സൈബർ ആക്രമണം ഉണ്ടായത്. മദ്രാസ് കാൺപൂർ ഐഐടികളിൽ നിന്നുള്ള വിദഗ്ധർ പോർട്ടലിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിനുള്ള പോർട്ടൽ നാളെ തുറക്കും.

സിബിഎസ്ഇ വെബ്സൈറ്റ് തകരാർ സംബന്ധിച്ച്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സാങ്കേതിക അവലോകനം ഐഐടി മദ്രാസിലെയും ഐഐടി കാൺപൂരിലെയും സംഘം ആരംഭിച്ചു. പരിശോധനയ്ക്കു ശേഷം സിബിഎസ്ഇക്ക് രഹസ്യ റിപ്പോർട്ട് സമർപ്പിക്കും. അതിനിടെ സാങ്കേതിക തകരാറ് മൂലം യു.ജി കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷ എഴുതാൻ സാധിക്കാത്ത 3765 വിദ്യാർഥികൾക്ക് വീണ്ടും അവസരം ലഭിക്കും. പരീക്ഷയുടെ ഡിജിറ്റൽ സർവീസ് പ്രൊവൈഡറായ ടാറ്റ കൺസൾട്ടൻസി സർവീസിൻ്റെ ഭാഗത്ത് നിന്നാണ് പ്രശ്നം ഉണ്ടായത്. രാവിലെ രണ്ടുമണിക്കൂർ നേരം തടസം അനുഭവപ്പെട്ടിരുന്നു. പുതിയ തീയതി എൻടിഎ ഉടൻ അറിയിക്കും.