പത്തനംതിട്ട: മണ്ഡലകാലം പകുതി പിന്നിടുമ്പോള്‍ ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു.
മഴ ഒഴിഞ്ഞു നിന്നതോടെ കാനന പാതയിലൂടെ കാല്‍നടയായി എത്തിയവരുടെ എണ്ണം 35,000ത്തിനു മുകളിലായി. ഏറ്റവും കൂടുതല്‍ തീർഥാടകർ എത്തിയത് വെള്ളിയാഴ്ചയാണ്. 89,840 പേർ.
ഇതില്‍ 17,425 പേർ സ്പോട്ട് ബുക്കിങിലൂടെയാണ് വെള്ളിയാഴ്ച മല കയറിയത്. ഇന്നലെയും തീർഥാടക പ്രവാഹമായിരുന്നു. ഉച്ച പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ 49,819 പേർ ദർശനം നടത്തി.
9960 പേരാണ് സ്പോട് ബുക്കിങിലൂടെ എത്തിയത്. പുലർച്ചെ 3 മുതല്‍ 9 വരെയുള്ള സമയത്തിനിടെ 35,979 പേരും മല ചവിട്ടി.
എരുമേലി വഴി കാനന പാത താണ്ടി കാല്‍ നടയായി എത്തുന്ന ഭക്തരുടെ എണ്ണം വർധിക്കുന്നുണ്ട്. വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് വഴി 18,951 പേരാണ് ഇതുവരെ എത്തിയത്. അഴുതക്കടവ്, മുക്കുഴി, കരിമല വഴി 18,317 തീർഥാടകരും സന്നിധാനത്തെത്തി.
