പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ ഐപിഎല്‍ മുൻ താരവും നേപ്പാള്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സന്ദീപ് ലാമിച്ചനെയ്ക്കു എട്ടു വര്‍ഷം തടവ്.

പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ ഐപിഎല്‍ മുൻ താരവും നേപ്പാള്‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സന്ദീപ് ലാമിച്ചനെയ്ക്കു എട്ടു വര്‍ഷം തടവ്.കാഠ്മണ്ഡു ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും രണ്ടു ലക്ഷം അതിജീവിതയ്ക്കു നല്‍കണമെന്നും കോടതി വിധിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സന്ദീപ് ലാമിച്ചനെയുടെ അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞു.

23 വയസുകാരനായ സന്ദീപ് ലാമിച്ചനെ ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കളിച്ച ആദ്യ നേപ്പാള്‍ താരമാണ്.സംഭവം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇതു തെറ്റാണെന്ന് കോടതിക്കു ബോധ്യപ്പെട്ടു. ഇതോടെയാണു ശിക്ഷ എട്ടു വര്‍ഷമായി കുറഞ്ഞത്. സംഭവത്തില്‍ ലാമിച്ചനെ കുറ്റക്കാരനാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

2022 ഓഗസ്റ്റില്‍ 17 വയസുകാരിയായ പെണ്‍കുട്ടിയെ കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍വച്ചു താരം പീഡിപ്പിച്ചെന്നാണു കേസ്. കേസിലെ അന്തിമവാദം കേട്ട ശേഷം സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. സന്ദീപ് ലാമിച്ചനെ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു.

2018 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു ലാമിച്ചനെ. അറസ്റ്റിലായതിനെ തുടര്‍ന്ന് ലാമിച്ചനെ സുന്താറയിലെ സെൻട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നു. ജനുവരിയില്‍ പട്ടൻ ഹൈക്കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. സന്ദീപ് ലാമിച്ചനെയുടെ കടുത്ത ആരാധികയായിരുന്ന പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2022 സെപ്റ്റംബറിലാണ് പൊലീസ് കേസെടുത്തത്. ഒരു മാസത്തിനു ശേഷം നേപ്പാളിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തില്‍വച്ച്‌ താരം അറസ്റ്റിലായി.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച്‌ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണു താരത്തെ പൊലീസ് പിടികൂടിയത്. പാകിസ്ഥാൻ സൂപ്പര്‍ ലീഗിലും ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും സന്ദീപ് നേരത്തേ കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ കെനിയയ്ക്കെതിരായ മത്സരത്തിലാണ് താരം നേപ്പാളിനായി ഒടുവില്‍ ജേഴ്സിയണിഞ്ഞത്.