സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിളമ്പിയത് ബിയറോ? ബിയർ വിവാദത്തിൽ ആളിക്കത്തി സോഷ്യൽ മീഡിയ; കുപ്പിയിലുള്ളത് ബിയർ അല്ല, കരിങ്ങാലി വെള്ളമെന്ന് പാർട്ടി പത്രം; സത്യാവസ്ഥ എന്ത്?

കൊല്ലം; സിപിഎമ്മിന്റെ കേരളത്തിലെ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലാണ് സമ്മേളനങ്ങള്‍ ആരംഭിച്ചത്.

ഡിസംബർ10 നാണ് സമ്മേളനത്തിന് തുടക്കമായത്. ഈ സമ്മേളന പരിപാടിയില്‍ ബിയർ വിതരണം നടന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

ഈ ആരോപണം ഉയർത്തിക്കൊണ്ട് പ്രചരിക്കുന്ന വീഡിയോയില്‍,കൊല്ലം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് ഒരു കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്ന പാർട്ടി നേതാവ് ചിന്ത ജെറോമിനെ കാണാം. ക്യാമറകള്‍ കുപ്പിയിലേക്ക് ലക്ഷ്യമിടുന്നെന്ന് മനസ്സിലാക്കിയതോടെ ചിന്ത കുപ്പി ഡസ്കിനു താഴേക്ക് വെക്കുന്നതും വീഡിയോയില്‍ കാണാം.

വേദിയില്‍ ഇതേ രൂപത്തിലുള്ള കുപ്പികളും നിരത്തി വച്ചിരിക്കുന്നത് കാണാം. ഇത് ബിയർ ആണെന്ന രീതിയിലായിരുന്നു ട്രോളുകള്‍ വന്നത്. ഈറ്റ് ഡ്രിങ്ക് ആൻഡ് എൻജോയ്, ടുമാറോ വി മേ ഡൈ’ എന്നുതുടങ്ങുന്ന, നടൻ മുകേഷിന്റെ ശബ്ദത്തിലുള്ള സംഭാഷണവും വീഡിയോയ്ക്ക് ഒപ്പം ഉണ്ട്.

പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നില്‍ ഇങ്ങനെ പറയുന്നു: ‘യേശു വെള്ളം വീഞ്ഞ് ആക്കിയത് കൊങ്ങികള്‍ക്ക് വിശ്വസിക്കാമെങ്കില്‍ സിപിഎം ബിയർ കുപ്പിയില്‍ കരിങ്ങാലി വെള്ളം ഇറക്കിയതും കൊങ്ങികള്‍ വിശ്വസിച്ചേ മതിയാകൂ.

സംഭവം വൈറലായതോടെ വിശദീകരണവുമായി കൊല്ലം ജില്ലാ കമ്മറ്റി ഓഫീസ് രംഗത്തെത്തി. കരിങ്ങാലി വെള്ളമാണ് സമ്മേളനത്തിന് വിതരണം ചെയ്തത്. സമ്മേളനത്തിന് ഹരിത പ്രോട്ടോകോള്‍ പാലിക്കണം എന്നത് പാർട്ടി തീരുമാനമാണ്.

ഇതിനാലാണ് പ്ലാസ്റ്റിക് ബോട്ടില്‍ ഒഴിവാക്കിയത്. പകരം ചില്ലുകുപ്പിയില്‍ വെള്ളം വിതരണം ചെയ്യുകയായിരുന്നു. വലിയ തോതില്‍ കുപ്പികള്‍ ആവശ്യമായിരുന്നു. മാർക്കറ്റില്‍ വാങ്ങാൻ കിട്ടിയ കുപ്പിയുടെ ആകൃതി ബിയർ കുപ്പിയുടേത് ആയിപ്പോയി എന്നേയുള്ളൂ. അതില്‍ വിതരണം ചെയ്തത് കരിങ്ങാലി വെള്ളമായിരുന്നുവെന്ന് പാർട്ടി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

എന്തായാലും ബിയർ കുപ്പിയില്‍ കരിങ്ങാലി വെള്ളം കുടിച്ചത് പണിയായെന്ന് പാർട്ടിയില്‍ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. പണി കിട്ടാനുള്ളത് കിട്ടി ഇനിയിപ്പോള്‍ പത്രക്കുറിപ്പ് ഇറക്കിയിട്ട് കാര്യമുണ്ടോ എന്നാണ് അണികളുടേയും ചില നേതാക്കളുടേയും ചോദ്യം.