കോട്ടയം: ഗൃഹപ്രവേശനത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ നടന്ന മരണം നാടിനെ ദുഖത്തിലാഴ്ത്തി. ഇന്നലെ മണിപ്പുഴയിലുണ്ടായ അപകടത്തിലാണ് മനോജിന്റെയും ഭാര്യ പ്രസന്നയുടെയും ജീവന്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നാണ് കോടിമതയിലെ കുടുംബ വീട്ടില്‍ നിന്നും മൂലവട്ടത്തെ പുതിയ വീട്ടിലേക്ക് മാറിയത്.
ഒരു കാലിന് നീളക്കുറവുണ്ടായിരുന്ന മനോജിന്റെ മക്കളായ അനന്തകൃഷ്ണനും അമൃതയും ശാരീരിക വെല്ലുവിളി നേരിടുന്നവരാണ്. ഇരുവരുടെ പ്രാത്സാഹനവും പിന്തുണയുമെല്ലാം മാതാപിതാക്കളായിരുന്നു. മാതാപിതാക്കളുടെ അപ്രതീക്ഷിത വേര്‍പാട് ഇരുവര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. മണിപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്പതികളുടെ മരണ വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് മൂലവട്ടം പുത്തന്‍പറമ്പിൽ വീട്ടിലേക്ക് എത്തിയത്.
കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനു സമീപം കട നടത്തിയിരുന്ന പ്രസന്നയും ജില്ലാ ജനറല്‍ ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന മനോജും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം കടയിലേക്കു മടങ്ങി വരവെയാണ് അപകടം ഇരുവരുടെയും ജീവൻ കവര്‍ന്നെടുത്ത്.
വര്‍ഷങ്ങളായി കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനു സമീപം കട നടത്തുകയാണു പ്രസന്നയും മനോജിന്റെ മാതാവ് സരസമ്മയും. മനോജിന്റെയും പ്രസന്നയുടെയും മരണത്തോടെ അനാഥരായ ഇരുവരുടയും മക്കളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിഷമിക്കുകയാണ്. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
