തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമ നയ രൂപീകരണത്തിന് കണ്‍സൾട്ടൻസി വരുന്നു. സിനിമാ നിർമാണം, വിതരണം, പ്രദർശനം ഉൾപ്പെടെ സമസ്ത മേഖലകളിലെയും പ്രശ്നങ്ങൾ പഠിക്കാനായാണ് കൺസൾട്ടൻസി രൂപവത്കരിക്കുന്നത്.
ഇതിനായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. ആഗസ്റ്റ് അഞ്ചിന് ചലച്ചിത്ര വികസന വകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിരുന്നു. നയരൂപീകരണത്തിനുള്ള റിപ്പോർട്ട് കൺസൾട്ടൻസി സമർപ്പിക്കും. ഇതിന്‍റെ ചെലവിലേക്കാണ് ഒരു കോടി രൂപ അനുവദിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലക്കായി സർക്കാർ നയം രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമാണ്. നാലര വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. സിനിമാ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന അനീതികളും അക്രമവും തുറന്നുകാണിക്കുന്നതാണ് റിപ്പോർട്ട്.
ലൈംഗിക ചൂഷണമുൾപ്പെടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന തരത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകൾക്കു നേരെയുള്ള കടന്നുകയറ്റമെന്നും പ്രത്യേക ‘പവർഡ് ഗ്രൂപ്പ്’ മലയാള സിനിമയെ നിയന്ത്രിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
