മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

 

 

തൃശ്ശൂർ : ഇന്ന് രാവിലെ 9.35ന് തൃശ്ശൂർ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.വര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശതയിലായിരുന്നു. മുൻ വനം മന്ത്രിയായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു

തൃശൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കെപി വിശ്വനാഥൻ. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ച വിശ്വനാഥൻ, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടി.

1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1987, 1991, 1996 വര്‍ഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 1994 വരെ കെ. കരുണകരന്റെയും 2004 മുതല്‍ 2005 വരെ ഉമ്മൻ ചാണ്ടി സര്‍ക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, തൃശൂര്‍ ഡിസിസി സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതി, , ഖാദി ബോര്‍ഡ് അംഗം, കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയര്‍മാൻ, ഡയറക്ടര്‍ എന്നീ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.