ഗൾഫ് മലയാളികളുടെ കാര്യത്തിൽ ആശങ്ക; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഇറാനെതിരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തെ തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷത്തിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്, അതിൽ ഭൂരിപക്ഷവും നമ്മുടെ കേരളത്തിൽ നിന്നുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി ഘട്ടത്തിൽ അവരുടെയും നാട്ടിലുള്ള കുടുംബാംഗങ്ങളുടെയും ആശങ്കകളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള അടിയന്തര മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുടെ ബന്ധുക്കൾക്ക് അവരുമായി ആശയവിനിമയം നടത്തുന്നതിനായി ഹെൽപ്പ് ലൈനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ കേരളം തയ്യാറാണെന്നും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.