ചൂരല്‍മല ദുരന്തത്തില്‍ വീണ്ടും സഹായ ഹസ്തം; കടമുറികളും ബിസിനസും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ.

ദുരന്തത്തില്‍ പൂർണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

കടയുടമയ്ക്ക് ഒന്നില്‍ക്കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും.

സംരംഭകർക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവർക്കുണ്ടായ നഷ്ടത്തിന്‍റെ 50 ശതമാനമോ അല്ലെങ്കില്‍ നിർദേശിച്ചിട്ടുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി അനുവദിക്കും.

മാനുഫാക്ചറിങ് മേഖലയിലെ നഷ്ടത്തിന് 20 ലക്ഷവും സർവീസ് മേഖലയിലെ നഷ്ടത്തിന് 10 ലക്ഷവും വ്യാപാര മേഖലയിലെ നഷ്ടത്തിന് 7 ലക്ഷവും നല്‍കും.

നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.