ചെറുതുരുത്തി : സ്വർണ ലോക്കറ്റ് മോഷ്ടിച്ചതിന്റെ വൈരാഗ്യത്തില്‍ ആറുപേർ ചേർന്ന് യുവാവിനെ ചവിട്ടിയും അടിച്ചും കൊന്നു. നിലമ്പൂർ വഴിക്കടവ് കുന്നുമ്മല്‍ വീട്ടില്‍ സൈനുല്‍ ആബിദിനെയാണ് (39) കൊലപ്പെടുത്തിയത്.
കോയമ്ബത്തൂർ, ബേപ്പൂർ എന്നിവിടങ്ങളില്‍നിന്ന് പ്രതികളെ പിടികൂടി ചെറുതുരുത്തി സ്റ്റേഷനിലെത്തിച്ചു. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം പാളയം കൊട്ടുക്കര വീട്ടില്‍ ഷജീർ (31), സഹോദരൻ റജീബ് (29), ചെറുതുരുത്തി പുതുശ്ശേരി ലക്ഷംവീട് കോളനി ചോമയില്‍ വീട്ടില്‍ സുബൈർ (34), ചെറുതുരുത്തി കല്ലഴിക്കുന്നത്ത് വീട്ടില്‍ അഷ്റഫ് എന്ന അച്ചാപ്പു (26), ചെറുതുരുത്തി പള്ളത്താഴത്ത് വീട്ടില്‍ അബ്ദുല്‍ ഷഹീർ (30), ചെറുതുരുത്തി പുതുശ്ശേരി അന്ത്യകുളം വീട്ടില്‍ മുഹമ്മദ് ഷാഫി (24) എന്നിവരെയാണ് പിടികൂടിയത്.
ഇവർ കഞ്ചാവുകേസിലും മറ്റു പല കേസുകളിലും ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സൈനുല്‍ ആബിദും നിരവധി മോഷണക്കേസുകളില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ ജയിലില്‍ കിടക്കുമ്ബോഴാണ് ഷജീറുമായി പരിചയപ്പെട്ടത്. ജയിലില്‍നിന്ന് ഇറങ്ങിയശേഷം ഷജീറിന്റെ വീട്ടില്‍ വന്ന് വിലകൂടിയ സ്വർണ ലോക്കറ്റ് മോഷ്ടിച്ചെന്ന് പറയുന്നു. നിരവധി തവണ ചോദിച്ചിട്ടും നല്‍കാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
മരിച്ച സൈനുല്‍ ആബിദീനെ വേറെ ആളുകളെക്കൊണ്ട് ചെറുതുരുത്തി പുതുശ്ശേരി ശ്മശാനം കടവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് സംഘം ചേർന്ന് മദ്യപിച്ചു. തുടർന്ന് ചോദ്യംചെയ്യുകയും ക്രൂരമായി ചവിട്ടുകയും അടിക്കുകയും ചെയ്തു.
മർദനത്തില്‍ സൈനുല്‍ ആബിദീന്റെ വാരിയെല്ല് ഒടിഞ്ഞു. മരണം ഉറപ്പായപ്പോള്‍ വെള്ളത്തിലേക്ക് എടുത്തെറിയുകയായിരുന്നു. ചെറുതുരുത്തി പുതുശ്ശേരി ഭാരതപ്പുഴ ശ്മശാനം കടവിനോടു ചേർന്ന് ചൊവ്വാഴ്ച കണ്ടെത്തിയ മൃതദേഹം പിന്നീടാണ് സൈനുല്‍ ആബിദിന്റെതാണെന്ന് തിരിച്ചറിഞ്ഞത്.
