ആലപ്പുഴ ചേര്‍ത്തല അമ്പിളി കൊലക്കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തവും, രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന പ്രതി രാജേഷ് കുമാറിനെയാണ് ശിക്ഷിച്ചത്. തിരുനെല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിലെ കലക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ 2024 മെയ് 18നാണ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളി കളക്ഷന്‍ പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി നഗരമധ്യത്തില്‍ വച്ച് തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യ കുത്ത് നെഞ്ചിലായിരുന്നു. അതില്‍ അമ്പിളി കൊല്ലപ്പെട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ 17 തവണ കുത്തിയാണ് അമ്പിളിയെ കൊലപ്പെടുത്തിയത്.
അമ്പിളിയും രാജേഷും തമ്മില്‍ പ്രണയ വിവാഹമായിരുന്നു. എന്നാല്‍ കുടുംബ ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ചേര്‍ത്തല ഇന്‍സ്പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്നു തന്നെ പ്രതിയെ പിടികൂടിയിരുന്നു. തുടർന്ന് തെളിവെടുപ്പിനു ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതി ഫയല്‍ ചെയ്ത ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു.
