തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്നു; മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് പോലീസ്

തമിഴ് നടനും ലാല്‍ഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന സംഭവത്തിലാണ് കേസ്. 1953ല്‍ മുന്‍ മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടിയില്‍ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പുനരാവിഷ്‌കാരമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൊലീസെത്തിയാണ് നടനെ ട്രാക്കില്‍ നിന്ന് മാറ്റിയത്. പാളത്തില്‍ അതിക്രമിച്ചുകടന്ന് തടസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനും നടനെതിരെ കേസെടുത്തു.

തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 1953ല്‍ മുന്‍മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടി പാളത്തില്‍ തലവെച്ചത് വലിയ വാര്‍ത്തയായിരുന്നു. കല്ലക്കുടിയില്‍ എത്തിയപ്പോള്‍ കരുണാനിധിയുടെ പ്രതിഷേധം മനസിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നു എന്നുമാണ് മന്‍സൂര്‍ അലിഖാന്റെ പ്രതികരണം. ഇന്ത്യ ജനനായക പുലികള്‍ കക്ഷി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ മന്‍സൂര്‍ അലിഖാന്‍ തിങ്കളാഴ്ചയാണ് ലാല്‍ഗുഡിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.