തിരുവനന്തപുരം: ഇടത് നിരീക്ഷകൻ അഡ്വ ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക്. പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് ബി എൻ ഹസ്കർ.
ചാനല്‍ ചർച്ചയില്‍ സർക്കാരിനെ വിമർശിച്ചതിന്റെ പേരില്‍ ഹസ്കറിനെ സിപിഐഎം നേതൃത്വം താക്കീത് ചെയ്തിരുന്നു. അഡ്വ. ബി എൻ അസ്കർ ഇന്ന് ആർഎസ്പിയില്‍ ചേരും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അംഗത്വം നല്‍കും. ഇന്ന് വൈകീട്ട് ഇടപ്പള്ളിക്കോട്ടയില്‍ നടക്കുന്ന മുൻ മന്ത്രി ബേബി ജോണിന്റെ ചരമവാർഷിക സമ്മേളനത്തിലായിരിക്കും പാർട്ടി പ്രവേശമെന്നാണ് വിവരം.എസ്.എൻ.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറില്‍ കയറ്റിയതിനെയാണ് ചാനല്‍ ചർച്ചയില്‍ ഹസ്കർ വിമർശിച്ചത്.
പിണറായി വിജയൻ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും വിമർശിച്ചു. തുടർന്ന് സി.പി.ഐ.എം. ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലാണ് ഇദ്ദേഹത്തെ ശാസിച്ചത്. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഹസ്കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകൻ എന്നപേരില്‍ ചാനല്‍ ചർച്ചയില്‍ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു.
തുടർന്ന് ‘ഇടത് നിരീക്ഷകൻ’ എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാർട്ടി നല്‍കിയിരുന്ന ‘ഗണ്‍മാനെ’ തിരിച്ചേല്‍പ്പിച്ചെന്നും ഹസ്കർ മാധ്യമങ്ങളിലൂടെ പറഞ്ഞു. ശാസനകേട്ടതോടെ താൻ വല്ലാതെ ‘പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു. എസ്.എൻ.കോളേജില്‍ പഠിക്കുമ്പോള്‍ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്നു. പാർട്ടി വിലക്കിനുശേഷം ആർ.എസ്.പി. നേതാക്കളുമായി ഹസ്കർ പലതവണ ചർച്ചനടത്തിയിരുന്നു.
