സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ആനന്ദ് തമ്പിയുടെ ആത്മഹത്യ; പിന്നാലെ മഹിളാ മോർച്ച ജില്ലാ നേതാവിൻ്റെ ആത്മഹത്യാശ്രമം; പ്രവർത്തകരുടെ ആത്മഹത്യയുടെ പ്രതിരോധത്തിലായി ബിജെപി; സാമ്പത്തിക ക്രമക്കേട് മുതൽ മണ്ണു മാഫിയ ബന്ധമടക്കമുള്ള ആരോപണങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥ…!

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ നേരിട്ട് ഓരോ ദിവസത്തെയും പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിച്ച തിരുവനന്തപുരം കോർപറേഷനിൽ, സീറ്റിനെച്ചൊല്ലി പ്രവർത്തകൻ ആത്മഹത്യ ചെയ്തത് ബിജെപിയെ പ്രതിരോധത്തിലാക്കി.

25 വർഷമായി ആർഎസ്എസിൽ പ്രവർത്തിക്കുന്ന ആനന്ദ് തമ്പി സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തെന്ന വാർത്തയുടെ ഞെട്ടലിലായിരുന്നു ബിജെപി നേതാക്കളും പ്രവർത്തകരും. അതിനിടയിലാണ് ഇന്നലെ രാവിലെ നെടുമങ്ങാട് 16ാം വാർഡിൽ സ്ഥാനാർഥിത്വം കിട്ടിയില്ലെന്നറിഞ്ഞ് ശാലിനി എന്ന മഹിളാ മോർച്ച ജില്ലാ നേതാവ് ആത്മഹത്യാശ്രമം നടത്തിയെന്ന വിവരമറിഞ്ഞത്.

കൗൺസിലറായിരുന്ന തിരുമല അനിൽ കുമാറിന്റെ ആത്മഹത്യയുടെ ആഘാതം എത്രത്തോളമായിരിക്കും ബിജെപിയെ തിരഞ്ഞെടുപ്പിൽ ബാധിക്കുകയെന്ന ആശങ്ക പാർട്ടി കേന്ദ്രങ്ങളിൽ നിലനിൽക്കുമ്പോഴാണ് സീറ്റ് കിട്ടാത്തതിനെച്ചൊല്ലി അടുത്ത ആത്മഹത്യ. പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര പരാതിയുന്നയിച്ചായിരുന്നു രണ്ട് ആത്മഹത്യയും.

ആനന്ദ് തമ്പി ബിജെപിയുടെ പ്രവർത്തകനല്ലെന്നും നേതാവല്ലെന്നുമൊക്കെ ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വം വിശദീകരിക്കുമ്പോഴും ആർഎസ്എസ് തള്ളിപ്പറയാൻ തയാറായില്ല. ആർഎസ്എസ് മണ്ഡലത്തിന്റെ പല ചുമതലകളിലും പ്രവർത്തിച്ചു. ഇപ്പോൾ സജീവമല്ലെങ്കിലും ആനന്ദിന്റെ കുടുംബം ആർഎസ്എസിന്റെ പൂർണ അനുഭാവത്തിലാണ്.

സ്ഥാനാർഥിയാകാനുള്ള താൽപര്യം അടുത്ത സുഹൃത്തുക്കളായ ബിജെപിക്കാരോടു പറഞ്ഞെങ്കിലും ഗൗരവമായ ചർച്ചയ്ക്കു വന്നിരുന്നില്ല. അതാണ് ബിജെപിയുടെ വാർഡ്തല പട്ടികയിൽ വരാതെ പോയതെന്നാണ് ആർഎസ്എസ് നേതൃത്വത്തിന് ബിജെപി നൽകുന്ന വിശദീകരണം.

ആനന്ദ് ഉന്നയിച്ച ആരോപണവും ജില്ലയിലെ ബിജെപി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കി. സാമ്പത്തിക ക്രമക്കേട് മുതൽ മണ്ണു മാഫിയ ബന്ധമടക്കമുള്ള ആരോപണങ്ങൾക്കു മറുപടി പറയേണ്ട അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം.