ഹോൺ മുഴക്കിയതിനെ ചൊല്ലി തർക്കം; ബൈക്ക് യാത്രികനായ മധ്യവയസ്കന് ക്രൂരമർദ്ദനം; സംഭവത്തിൽ പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു

പാറശ്ശാല : യുവാക്കള്‍ സഞ്ചരിച്ച ബൈക്കിനുപിന്നാലെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരൻ ഹോണ്‍ മുഴക്കിയത് സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് ബൈക്ക് യാത്രക്കാരന് ക്രൂരമർദനം.

ബൈക്ക് യാത്രക്കാരനായ മധ്യവയസ്കനെ മർദിച്ച സംഭവത്തില്‍ നാലുയുവാക്കളെ പാറശ്ശാല പോലീസ് പിടികൂടി.

ബാലരാമപുരം നെല്ലിവിള ഡി.വി. ജയ ഹൗസില്‍ സച്ചിൻ (25), ബാലരാമപുരം കോഴോട് വടക്കേക്കര തേരിവിള വീട്ടില്‍ വിജിത്ത് (24), ബാലരാമപുരം നെല്ലിവിള അബിൻ നിവാസില്‍ അഖില്‍ (22), ബാലരാമപുരം ഉച്ചക്കട രേവതി ഭവനില്‍ ശ്യംലാല്‍ (22) എന്നിവരെയാണ് പിടികൂടിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടുകൂടി ഉദിയൻകുളങ്ങരയില്‍വെച്ചാണ് സംഭവം. ചെങ്കല്‍ മേച്ചേരിവിള പ്രിയനിവാസില്‍ പ്രഭുകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിനു മുന്നിലായി രണ്ട് ബൈക്കുകളിലായി നാലുപേർ അടങ്ങുന്ന യുവാക്കളുടെ സംഘം അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

മുന്നിലേക്കു കടക്കാൻ സാധിക്കാതെവന്നതോടെ പ്രഭുകുമാർ ബൈക്കിന്റെ ഹോണ്‍ മുഴക്കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.

ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതരായ യുവാക്കള്‍ പ്രഭുകുമാറിനെ തടഞ്ഞുനിർത്തി വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

ആക്രമണംകണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പ്രഭുകുമാറിനെ രക്ഷപ്പെടുത്തിയത്. പിടിയിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.