ആട്ട കിലോ 30, അരി 34 രൂപ; ഭാരത് ബ്രാന്‍ഡിന് കീഴില്‍ സബ്‌സിഡി നിരക്കില്‍ വില്‍പ്പന; രണ്ടാം ഘട്ടവുമായി കേന്ദ്രം

ഡല്‍ഹി: ഭാരത് ബ്രാന്‍ഡിന് കീഴില്‍ സബ്‌സിഡി നിരക്കില്‍ ഗോതമ്പ് പൊടിയുടെയും അരിയുടെയും രണ്ടാം ഘട്ട ചില്ലറ വില്‍പ്പന സര്‍ക്കാര്‍ ആരംഭിച്ചു.

ഉയര്‍ന്ന വിലയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഗോതമ്പ് പൊടി (ആട്ട) കിലോയ്ക്ക് 30 രൂപയ്ക്കും അരി കിലോ 34 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

ഒന്നാം ഘട്ട നിരക്കായ യഥാക്രമം 27.5 രൂപ, 29 രൂപയില്‍ നിന്ന് നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 കിലോ, 10 കിലോ പാക്കറ്റുകളായാണ് വില്‍പ്പന.

എന്‍സിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നി സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വില്‍പ്പന നടക്കുക. ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള താല്‍ക്കാലിക ഇടപെടലാണ് ഇതെന്ന് ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. സഹകരണ സംഘങ്ങളുടെ മൊബൈല്‍ വാനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.