കോട്ടയം: ഫോണില്‍ സന്ദേശങ്ങള്‍ പരിശോധിക്കാനും, സമൂഹ മാധ്യമങ്ങള്‍ നോക്കാനും, വാർത്തകള്‍ വായിക്കാനുമുള്ള ഇടമായി ബാത്ത്റൂം മാറുകയാണ് ഇപ്പോള്‍.
ഈ ശീലത്തിന്റെ ദൂഷ്യ തലത്തെകുറിച്ച് ആരും ചിന്തിക്കുന്നില്ല. ഹൈദരാബാദ് ആസ്ഥാനമായുള്ള ന്യൂറോളജിസ്റ്റും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കല്‍ കോളേജില്‍ പരിശീലനം നേടിയ ഡോ. സുധീർ കുമാർ ടോയ്‌ലറ്റില്‍ സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലെ അപകടസാധ്യത വ്യക്തമാക്കുന്നു. അദ്ദേഹം തൻ്റെ എക്സില്‍ പങ്കുവെച്ച പഠനത്തിലാണ് ടോയ്‌ലറ്റില്‍ സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലുടെ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ച് പറയുന്നത്.
ടോയ്‌ലറ്റിനുള്ളില്‍ ദീർഘനേരം ഇരിക്കുമ്പോള്‍ മലാശയ സിരകള്‍ക്കുള്ളിലെ മർദ്ദം വർദ്ധിക്കുകയും ഹെമറോയ്ഡുകള്‍ക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും.
മലാശയത്തിലോ മലദ്വാരത്തിലോ ഉണ്ടാകുന്ന വീർത്ത, വീക്കം സംഭവിച്ച സിരകളാണ് പൈല്‍സ് എന്ന് അറിയപ്പെടുന്ന ഹെമറോയ്ഡുകള്‍. അവ മലാശയത്തിനുള്ളില്‍ (ആന്തരിക ഹെമറോയ്ഡ്) അല്ലെങ്കില്‍ മലദ്വാരത്തിന് ചുറ്റുമുള്ള ചർമ്മത്തിനടിയില്‍ (ബാഹ്യ ഹെമറോയ്ഡ്) വികസിക്കാം.
പബ്ലിക്ക് ലൈബ്രറി ഓഫ് സയൻസില്‍ പ്രസിദ്ധീകരിച്ച “ടോയ്‌ലറ്റിലെ സ്മാർട്ട്ഫോണ്‍ ഉപയോഗവും ഹെമറോയിഡ് സാധ്യതയും”എന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ബാത്ത്‌റൂമില്‍ സ്മാർട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവർ അഞ്ച് മിനിറ്റിലധികം ടോയ്‌ലറ്റില്‍ സമയം ചെലവിടുന്നതായി പഠനത്തില്‍ കണ്ടെത്തി.
ഭക്ഷണശീലങ്ങള്‍, ശാരീരിക പ്രവർത്തനങ്ങള്‍, ജീവിതശൈലി എന്നിവ ക്രമീകരിച്ചതിനുശേഷവും ഇവരുടെ അപകടസാധ്യത ഉയർന്ന നിലയിലാണ്. ടോയ്‌ലറ്റില്‍ സ്മാർട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഹെമറോയ്ഡുകള്‍ വരാനുള്ള സാധ്യത 46% അധികമാണ്.
ടോയ്‌ലറ്റില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കരുതെന്നും, ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണവും ഉയർന്ന അളവില്‍ വെള്ളം കുടിക്കുന്നതും, പതിവ് വ്യായാമം ചെയ്യുന്നതും ഹെമറോയ്ഡ് വരാധിരിക്കാൻ സഹായികമാണെന്ന് ഡോ. കുമാർ നിർദ്ദേശിച്ചു.
