അഞ്ച് വയസുകാരിയുടെ തൊണ്ടയില്‍ മിഠായി കുടുങ്ങി ശ്വാസം നിലച്ച്‌ കണ്ണുകള്‍ തള്ളിയ നിലയിൽ; ഓടിയെത്തി പുതുജീവൻ നല്‍കി ബാങ്ക് മാനേജര്‍

കൊല്ലം: മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസം നിലച്ച എല്‍കെജി വിദ്യാർഥിക്ക് രക്ഷകനായി ബാങ്ക് മാനേജർ.

 

അമ്മയ്‌ക്കൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്ലം അയത്തില്‍ ബ്രാഞ്ചിലെത്തിയ 5വയസുകാരിക്കാണ് മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം എടുക്കാൻ കഴിയാതെ വന്നത്.ഇതോടെ ബ്രാഞ്ച് മാനേജർ നല്ലില കുഴിമതിക്കാട് ആയുഷ് ലാൻഡില്‍ ടി.എ പ്രിജിയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായി.

 

അയത്തില്‍ സ്വദേശികളായ നിസാമിന്റെയും നസീമയുടെയും മകള്‍ എല്‍കെജി വിദ്യാർഥി സനു ഫാത്തിമയുടെ(5) തൊണ്ടയിലാണ് മിഠായി കുടുങ്ങിയത്. ഇക്കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം, അമ്മ ബാങ്കിടപാട് നടത്തുന്നതിനിടെ കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

 

അമ്മ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. കണ്ണുകള്‍ തള്ളി ശ്വാസം നിലച്ച അവസ്ഥയിലായി. ഈ സമയം കാബിനില്‍ ഇരിക്കുകയായിരുന്ന മാനേജർ പ്രിജി ഓടിയെത്തുകയായിരുന്നു. കുട്ടിയെ തലകീഴായി കമഴ്ത്തി നിർത്തി ഒരു കൈ കൊണ്ട് അമർത്തുകയും മറ്റൊരു കൈകൊണ്ട് മുതുകില്‍ തട്ടി. പെട്ടെന്ന് കുട്ടിയുടെ വായില്‍ നിന്ന് മിഠായി തെറിച്ചു വീഴുകയും ഛർദിക്കുകയും ചെയ്തു.

 

കുട്ടി ബോധം അറ്റ അവസ്ഥയിലേക്ക് പോകുന്നതിന് മുൻപ് പ്രിജി സമയോചിതമായി ഇടപെട്ടു. തുടർന്ന് കുട്ടി ശ്വാസം എടുത്തു. പിന്നീട് കുട്ടിക്ക് വെള്ളം നല്‍കി. അല്‍പ നേരം ബാങ്കില്‍ തന്നെ വിശ്രമിച്ച ശേഷമാണ് അമ്മയ്ക്കൊപ്പം കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധിപേർ പ്രിജിയെ പ്രശംസിച്ച്‌ രംഗത്തെത്തി.