എറണാകുളം : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയതിന് ടിനി ടോമിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലാണ് അൻസിബ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാൻ ശ്രമിക്കുന്നു എന്നുൾപ്പെടെയുള്ള പരാമർശങ്ങൾ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അൻസിബ പറഞ്ഞിരുന്നത്.
അതേസമയം അൻസിബയുടെ പരാതി അടിസ്ഥാനരഹിതമെന്നാണ് ടിനി ടോമിന്റെ മൊഴി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ല. ഒരു സ്റ്റേജ് ഷോയ്ക്കിടയിൽ നീനാ കുറുപ്പുമായി തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് അൻസിബ പരാതി ഉന്നയിച്ചതെന്ന് ടിനി ടോം പറയുന്നു. ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. തനിക്കെതിരെ വർഗീയ പരാമർശങ്ങളടക്കം നടത്തിയെന്ന് പരാതിയിൽ പറയുന്നു. തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും, തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു എന്നും അൻസിബ പരാതിയിൽ പറഞ്ഞിരുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
