സിക്കിമിൽ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിൽ; കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹൻ മരിച്ചെന്ന് സ്ഥിരീകരണം

നാംചി : സിക്കിമിലെ നാംചി തുരങ്കം തകർന്ന് കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചെന്ന് സ്ഥിരീകരണം. അനീഷിന്റെ മൃതദേഹം കണ്ടെടുത്തു. ഇക്കാര്യം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിന് അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

അനീഷിന്റെ ബന്ധുക്കൾ നിലവിൽ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. 2011 മുതൽ എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. ദുരന്തത്തിൽ 22 മരണം സ്ഥിരീകരിച്ചു. തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്നലെ 9 മൃതദേഹങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

മീഥേൻ വാതകം ചോർന്ന് ഉണ്ടായ സ്‌ഫോടനത്തിലാണ് അപകടം. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരടക്കം തുരങ്കത്തിൽ കുടുങ്ങിയ ഇരുപത്തിയഞ്ചുപേരിൽ 22 മരണം സ്ഥിരീകരിച്ചു. എൻടിആർഎഫ്, എസ്ഡിആർഎഫ്, ഫയർ ഫോഴ്സ് സംഘങ്ങൾക്ക് പുറമെ മൈൻസ് സുരക്ഷാ ഡിജിയിൽ നിന്നുള്ള സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.