നവകേരള യാത്രക്കിടെയുണ്ടായ ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒളിവിലെന്ന് എസ്ഐടി

നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒളിവിലെന്ന് എസ്ഐടി. അഞ്ച് പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഇവര്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നിന്നാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ജാമ്യാമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ പ്രതികളെ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യാം. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവരില്‍ മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. നരഹത്യാക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വധശ്രമക്കുറ്റം ചുമത്തിയത്. കേസില്‍ പ്രതികളായ അഞ്ച് പേരെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഗണ്‍മാന്‍ അനില്‍കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയായിരുന്നു സസ്പെന്‍ഡ് ചെയ്തത്.