ആലപ്പുഴ> സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടില് പോയതിന് ഭാര്യയുടെ കഴുത്തില് വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കി ഭർത്താവ്. സംഭവത്തിൽ ആലിശ്ശേരി വാർഡിൽ ചിറയിൽ വീട്ടിൽ നസീറിനെ (46)സൗത്ത് പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.വൈകീട്ട് നിർമാണജോലിക്കുശേഷം മദ്യപിച്ചെത്തിയ നസീർ, വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിൽ വെച്ച് അമർത്തുകയും അസഭ്യംപറഞ്ഞുകൊണ്ട് വെട്ടുകത്തിയുടെ പിൻ ഭാഗംകൊണ്ട് മുഖത്തും മുതുകിലും മർദ്ദിക്കുകയും ചെയ്തു.
കൂലിപ്പണിക്കാരിയായ നസീറിന്റെ ഭാര്യ ഷക്കീല രാവിലെ ജോലിക്കു പോകുമ്പോൾ മകനോട് ചേർത്തലയിലുള്ള വീട്ടിൽ പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്നു പറഞ്ഞിരുന്നു. ഇത് നസീർ കേട്ടിരുന്നു.തുടർന്നായിരുന്നു അക്രമം.സൗത്ത് പോലീസ് സ്റ്റേഷന് ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീർ.
