തിരുവനന്തപുരം: എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ എം.ആര്‍.അജിത് കുമാറിനെ ബവ്റിജസ് കോര്‍പറേഷന്‍ സിഎംഡിയായി നിയമിച്ചു.
കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെ മാറ്റിയത്.
ഇതോടെയാണ് ഐപിഎസുകാരനായ അജിത്കുമാറിനെ എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാരിന് ഒഴിവാക്കേണ്ടിവന്നത്. ബെവ്കോ എംഡി ആയിരുന്ന ഹർഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു.
ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിഎടി ഉത്തരവ്. ശബരിമല ട്രാക്ടര്‍ വിവാദത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചത്.
