2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത് ?കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രം; രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചുള്ള കേന്ദ്ര സർക്കാർ ബില്ലുകളെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രമാണ്. ബാക്കി ബില്ലുകൾ 8 വർഷം മുൻപുള്ളത്.

ആദ്യ ബില്ല് 2006 ൽ നടന്ന ദുരന്തത്തിലേതാണ്. പെട്ടന്ന് ഈ ബില്ലുകൾ എല്ലാം എവിടുന്നു കിട്ടി എന്ന് കോടതി ചോദിച്ചു. ബില്ലിന്റെ കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

അതേസമയം, വയനാട് ദുരിതാശ്വാസത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് കോടതിയിൽ ഹാജരാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയത്. എന്നാല്‍ കത്ത് ഔദ്യോഗികമായി കിട്ടിയില്ലെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ന് തന്നെ നടപടി ക്രമങ്ങൾ പാലിച്ച് കത്ത് അയക്കാമെന്ന് സർക്കാർ അറിയിച്ചു.