വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 9 കോടിയിലേറെ രൂപ തട്ടിയെടുത്തു; നടിക്കെതിരായ പരാതിയിൽ പോലീസ് കേസെടുത്തു

ഹൈദരാബാദ്: നടി അഷു റെഡ്ഡി എന്നറിയപ്പെടുന്ന വെങ്കട അശ്വിനി റെഡ്ഡിക്കും കുടുംബത്തിനുമെതിരെ കേസെടുത്ത് പോലീസ്. വിവാഹവാഗ്ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ കേസെടുത്തത്.

യുകെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂർത്തിയുടെ പരാതിയിലാണ് നടപടി. തന്‍റെ മകൻ ധർമ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വൻ തുക കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

2018ൽ ഒരു പൊതു സുഹൃത്ത് വഴിയാണ് ധർമ്മേന്ദ്ര അശ്വിനി റെഡ്ഡിയെ പരിചയപ്പെടുന്നത്. അക്കാലത്ത് ധർമ്മേന്ദ്ര വിവാഹമോചന നടപടികളിലായിരുന്നു. ധർമ്മേന്ദ്രയുമായി വിവാഹത്തിന് തയ്യാറാണെന്ന് നടി ഉറപ്പു നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് തന്റെ സിനിമ കരിയർ, വ്യക്തിപരമായ ചെലവുകൾ, വായ്പ എന്നിവയുടെ പേരിൽ നടി പണം ആവശ്യപ്പെട്ടു. ഇതിനുപുറമെ കാർ, സ്വർണം, മറ്റ് ആസ്തികൾ എന്നിവയും ധർമ്മേന്ദ്രയിൽ നിന്ന് നടി വാങ്ങിയതായി പരാതിയിൽ വ്യക്തമാക്കുന്നു.

 

2020 ജൂലൈയിൽ ഔദ്യോഗികമായി വിവാഹം കഴിക്കാൻ ധർമ്മേന്ദ്ര ആവശ്യപ്പെട്ടെങ്കിലും നടി അതിന് വിസമ്മതിച്ചു. തുടർന്ന് നടി ഹേമയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുകയും 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് അശ്വിനി സമ്മതിക്കുകയും ചെയ്തു. ഇതിനായി നൽകിയ ബ്ലാങ്ക് ചെക്കുകൾ പിന്നീട് തിരികെ വാങ്ങി നശിപ്പിച്ചു കളഞ്ഞതായും പരാതിയിൽ പറയുന്നു.

പിന്നീട് വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് നടി നവംബറിൽ വീണ്ടും ധർമ്മേന്ദ്രയുമായി ബന്ധം പുനഃസ്ഥാപിക്കുകയും വിവാഹം ഉറപ്പു നൽകുകയും ചെയ്തെന്ന് പരാതിയിലുണ്ട്. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ വീണ്ടും വലിയ തോതിൽ പണമിടപാടുകൾ നടന്നു.

എന്നാൽ 2025 ജൂലൈയിൽ വിവാഹത്തിൽ നിന്ന് നടി വീണ്ടും പിന്മാറി. പണം തിരികെ നൽകാൻ വിസമ്മതിക്കുകയും വ്യാജ കേസുകൾ നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പൊലീസിനെ സമീപിച്ചതെന്ന് കുടുംബം പറയുന്നു.