20 വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലേക്ക്; ശിക്ഷാകാലാവധി മെയ് 19ന് അവസാനിക്കും; 20ന് നാട്ടിലെത്തിയേക്കും

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഒടുവില്‍ നാട്ടിലേക്ക്.

20 വർഷത്തിന് ശേഷമാണ് റഹീമിന്റെ മോചനം സാധ്യമാകുന്നത്. മെയ് 20ന് നാട്ടിലെത്തിയേക്കുമെന്നാണ് സൂചന.

റഹീമിന്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി മെയ് 19ന് പൂർത്തിയാകും. മരിച്ച ബാലന്റെ കുടുംബത്തിന് ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളില്‍ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി.
അതാണ് 19ാം തീയതി അവസാനിക്കുന്നത്.

അബ്ദുല്‍ റഹീം 19 നോ, 20 നോ നാട്ടില്‍ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. മലയാളികള്‍ ഒരുമിച്ചാണ് 34 കോടി രൂപ ദയാധനം നല്‍കിയത്. ആ ദൗത്യം ആണ് വിജയത്തിലേക്ക് എത്തുന്നത്.

2006 നവംബറിലാണ് സൗദി ബാലൻ അനസ് അല്‍ ഫായിസിന്‍റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുല്‍ റഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.