തിരുവനന്തപുരം : മകനൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജർമി (34) ആണ് മരിച്ചത്.സാരമായി പരിക്കേറ്റ മകൻ ആദിഷിനെ (അഞ്ച് ) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധസദനത്തിന് സമീപമാണ് സംഭവം.
പാളത്തിന് സമീപം മകനൊപ്പം നടന്നെത്തിയ ജർമി ട്രെയിൻ വന്നപ്പോള്‍ മുന്നില്‍ ചാടുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായതിനാല്‍ വേഗം കുറവായിരുന്നു. ഇരുവരെയും ട്രെയിൻ ഇടിച്ച് വീഴ്ത്തി. പാളത്തിലേക്ക് വീണ ജർമിയുടെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുമ്ബ് ഭർത്താവില്‍ നിന്ന് ഇവർ വിവാഹ മോചനം നേടിയിരുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്ത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ച വർത്ത പുറത്തുവന്നിരുന്നു. സർവീസില്‍ നിന്ന് വിരമിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് കെ.എസ്.ഇ.ബി ലൈൻമാനായ ചാത്തിനാംകുളം പള്ളി തെക്കതില്‍ വീട്ടില്‍ തുളസീധരൻ (56) ട്രെയിൻ തട്ടി മരിച്ചത്. പെരിനാട് റെയില്‍വേ സ്റ്റേഷന് വടക്ക് പ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
വന്ദേഭാരത് ഇടിച്ചതാണെന്നാണ് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചത്.കോവില്‍മുക്ക് – കാഞ്ഞിരംകുഴി ഭാഗത്തെ ലൈൻമാനായിരുന്നു തുളസീധരൻ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കോവില്‍മുക്ക് ഭാഗത്തേക്ക് പോയപ്പോള്‍ ട്രെയിൻ തട്ടിയതാകാമെന്നാണ് കരുതുന്നത്.
