കണ്ണൂർ: മട്ടന്നൂരില്‍ 2012ല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെ വധിക്കാൻ ശ്രമിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമുള്ള കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 86 പേരെയും തലശ്ശേരി കോടതി വെറുതെ വിട്ടു.തലശ്ശേരി പ്രിൻസിപ്പല്‍ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് കെ.വി. കൃഷ്ണൻകുട്ടിയാണ് വിധി പ്രസ്താവിച്ചത്.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം എൻ.വി. ചന്ദ്രബാബു, മട്ടന്നൂർ ഏരിയ സെക്രട്ടറി എം. രതീഷ് എന്നിവരുള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.2012ല്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂർ സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
മാർച്ചിനിടെ മട്ടന്നൂർ ബസ് സ്റ്റാൻഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സാലി ജോസഫിനെ വധിക്കാൻ ശ്രമിച്ചു എന്നും, പൊലീസ് എയ്ഡ് പോസ്റ്റ് തകർത്ത് പൊതുമുതല്‍ നശിപ്പിച്ചു എന്നുമായിരുന്നു മട്ടന്നൂർ പൊലീസ് കേസെടുത്തത്.
വിശദമായ വാദം കേട്ട ശേഷം തെളിവുകളുടെ അഭാവത്തില്‍ പ്രതികളെല്ലാം കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിനായി അഭിഭാഷകൻ എൻ.എം. രമേശൻ ഹാജരായി.
