‘തന്നെയല്ല പഴയ കാമുകിയെയാണ് അതുലിന് ഇഷ്ടം; ശരീരത്തില്‍ കയറിയിരുന്ന് പലതവണ മുഖത്തടിച്ചു; മരിക്കാൻ പേടിയാണ് പക്ഷേ, മരിക്കാതെ നിവൃത്തിയില്ല’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച ആരതിയുടെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: ആറ്റുകാലില്‍ ജീവനൊടുക്കിയ ആരതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.

തന്നെയല്ല പഴയ കാമുകിയെയാണ് അതുലിന് ഇഷ്ടമെന്നും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചുവെന്നും ആരതി എഴുതിയ കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ ഭർത്താവ് അതുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശരീരത്തില്‍ കയറിയിരുന്ന് പലതവണ മുഖത്തടിച്ചു. പരമാവധി മുറിവുകള്‍ ഉണ്ടാക്കാതെയായിരുന്നു ആക്രമണം. അതുലിന്റെ മാനസിക പീഡനം സഹിക്കാൻ പറ്റുന്നില്ല, അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണം എന്നും കുറിപ്പില്‍ പറയുന്നു. മരണത്തിന് തൊട്ടുമുമ്പായി ആരതി റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശവും പൊലീസ് കണ്ടെത്തി.

മരിക്കാൻ തനിക്ക് പേടിയാണ്, പക്ഷേ മരിക്കാതെ നിവൃത്തിയില്ലെന്ന് ശബ്ദ സന്ദേശത്തിലുണ്ട്. ആരതിയുടെ ഫോണിലാണ് ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തത്.

വെള്ളിയാഴ്ചയാണ് വർക്കല സ്വദേശിനി ആരതിയെ ആറ്റുകാല്‍ ചിറമുക്ക് കഞ്ഞിപ്പുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് അതുല്‍ ശ്രീകുമാറിന്റെ ക്രൂരപീഡനത്തില്‍ മനംനൊന്താണ് ആരതിയുടെ മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.