കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെന്‍ഷന്‍സ് കോടതിയുടേതാണ് നടപടി. കേസിന് പിന്നാലെ ഒളിവില്‍പ്പോയ അര്‍ജുന്‍ ആയങ്കിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് സിഐയെ ഭീഷണിപ്പെടുത്തിയത്. ഇതില്‍ ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു. കോതമംഗലം സിഐ പ്രശാന്തിനെതിരെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

‘കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റ് ആരംഭിക്കുന്നത്. ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടിയെന്നാണ് അര്‍ജുന്‍ ആയങ്കി പോസ്റ്റില്‍ പറഞ്ഞത്. പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും തങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്‌മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞിരുന്നു.