മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്ന പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി; കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി വീണ്ടും അറസ്റ്റിൽ

കൊലപാതക കേസില്‍ ജാമ്യമെടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലെ ചമല്‍ പൂലോട് സ്വദേശി ചിലമ്പിക്കുന്ന് സബിന്‍ ബേബി(44)യെയാണ് പൊലീസ് പിടികൂടിയത്. കോടതിയെ കബളിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് താമരശ്ശേരി പൊലീസാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. 2020 ഡിസംബര്‍ 20നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. വൈകീട്ട് 5 മണിക്ക് പൂലോട് വെണ്ടേക്കുംചാലില്‍ വച്ചായിരുന്നു സംഭവം. വെണ്ടേക്കുംചാലില്‍ റജി(45) യെന്നയാളെ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് സബിന്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ഇയാളുടെ ബന്ധുവായ ജിനീഷ് മോനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകുന്നതില്‍ നിരന്തരം വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.