‘ചെന്നിത്തല ഗ്രൂപ്പുകാരനെ കെ.സി പക്ഷക്കാരൻ തല്ലി; ഏറ് ഭയന്ന് ഓടി എംഎല്‍എ’; കൊല്ലത്ത് ചാമക്കാലയുടെ സ്വീകരണ പരിപാടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി കോണ്‍ഗ്രസ് പ്രവർത്തകർ; പരസ്യഗ്രൂപ്പ് പോര് സൈബർ ഇടങ്ങളില്‍ ചർച്ചയാക്കി ഇടതുപക്ഷം

കൊല്ലം: എംഎല്‍എയുടെ സ്വീകരണ പരിപാടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി കോണ്‍ഗ്രസ് പ്രവർത്തകർ.

കഴിഞ്ഞ ദിവസം കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കിലായിരുന്നു സംഭവം. പത്തനാപുരം എംഎല്‍എ ജ്യോതികുമാർ ചാമക്കാലയ്ക്കായ് ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് രമേശ് ചെന്നിത്തല ഗ്രൂപ്പുകാരനായ കിഴക്കേത്തെരുവ് വാർഡ് പ്രസിഡന്റ് അലക്സിനെ കെ സി പക്ഷക്കാരനായ മേലില പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അക്രമിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം അനു വർഗീസും അജിത്തും ചേർന്നായിരുന്നു മർദ്ദനം. ആക്രമണത്തില്‍ അലക്സിന്റെ മുഖത്തും ചെവിക്കും പരുക്കേറ്റു. അടികൊണ്ട് അലക്സ് സമീപത്തെ മീൻകടയുടെ മുൻഭാഗത്ത് വെച്ചിരുന്ന തട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

അതിക്രൂരമായാണ് അലക്സിനെ മർദ്ദിച്ചത്. കണ്ടു നിന്നവർ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടെ സ്വീകരണം ഏറ്റുവാങ്ങാൻ എംഎല്‍എ സ്ഥലത്തെത്തി. ശ്രദ്ധ മാറുന്നത് കണ്ട് ചാടി എഴുന്നേറ്റ് അലക്സ് പ്രതിരോധം തീർക്കാൻ ശ്രമിച്ചു.

കയ്യില്‍ കിട്ടിയ കല്ലുകൊണ്ട് തിരികെ ആക്രമിക്കാനും ശ്രമിച്ചു. ഏറു ഭയന്ന് അജിത്തും ജ്യോതികുമാർ എംഎല്‍എയും ഓടി രക്ഷപ്പെട്ടു.

സ്വീകരണ സ്ഥലത്ത് നിന്നും ഓടിയ എംഎല്‍എ വണ്ടിയില്‍ കയറി ജീവനും കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. ഏതായാലും മറനീക്കി പുറത്തുവന്ന കോണ്‍ഗ്രസിലെ പരസ്യഗ്രൂപ്പ് പോരും എംഎല്‍എയ്ക്ക് നല്‍കിയ ‘പൊളി’സ്വീകരണവും സൈബർ ഇടങ്ങളില്‍ വെച്ചലക്കുകയാണ് ഇടതുപക്ഷം.

ഇതിനിടെ കോണ്‍ഗ്രസുകാരുടെ ഈ തമ്മിലടിയെകുറിച്ച്‌ സിപിഎം പാർട്ടി പത്രത്തില്‍ വന്ന വാർത്ത ബിജെപി നേതാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും ചർച്ചയായിട്ടുണ്ട്.