മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ ഇഡി നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.
പാർട്ടി രാഷ്ട്രീയമായി നേരിടുമെന്ന് അദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി സിപിഎമ്മിനും പാർട്ടി പിബി അംഗവും മുൻമുഖ്യമന്ത്രിയായ പിണറായിക്കെതിരായുള്ള ഹീനമായ ആക്രമണമാണ് നടക്കുന്നത്. പിണറായിയെ ലക്ഷ്യം വച്ചാണ് മകളെ ലക്ഷ്യം വക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു.
ഹൈക്കോടതി അന്വേഷണം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം എന്നാണ് പറയുന്നത്. വീണയുടെ സോഫ്റ്റ്വെയർ കമ്പനി സി എം ആർ എല്ലിന് നല്കിയ സേവനത്തിന് മാസംതോറും നല്കിയ വേദന അഴിമതിയാണെന്ന് പറഞ്ഞാണ് അന്വേഷണം. വീണ അന്വേഷണത്തോട് പൂർണ്ണമായും സഹകരിച്ച് പോരുകയായിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത പ്രശ്നമില്ല. അന്വേഷണത്തോട് സഹകരിക്കുന്നത് തള്ളിക്കളഞ്ഞുകൊണ്ട് രാഷ്ട്രീയമായി ഗൂഡ ലക്ഷ്യത്തോടുകൂടിയാണ് റെയ്ഡ് നടക്കുന്നതെന്ന് എംഎ ബേബി ആരോപിച്ചു.
വീണ വിജയൻ നല്കിയതുപോലെ സേവനം നല്‍കാതെ വൻതുകകള്‍ ചില പ്രമുഖർ കൈപ്പറ്റിയിട്ടുണ്ട്. അതില്‍ രണ്ടുപേർ ഇപ്പോഴത്തെ മന്ത്രിസഭയില്‍ അംഗങ്ങളാണെന്ന് എംഎ ബേബി ആരോപിച്ചു. ഈ നീക്കത്തിലൂടെ സിപിഐഎമ്മിനെയോ പിണറായി വിജയനെയും ഭയപ്പെടുത്താം എന്ന് കരുതുന്നുണ്ടെങ്കില്‍ അവർക്ക് പാർട്ടിയെയും പിണറായിയെയും അറിയില്ലെന്ന് എംഎ ബേബി പറഞ്ഞു.
പിണറായിയെ എന്തുകൊണ്ട് തൊടുന്നില്ല എന്ന് ചോദിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് എംഎ ബേബി കുറ്റപ്പെടുത്തി. പിണറായി വിജയൻ ഇത് സംബന്ധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎ ബേബി വ്യക്തമാക്കി. പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിനെ സിപിഐഎം കേന്ദ്രനേതൃത്വം അപലപിച്ചിരുന്നു. ബിജെപി സർക്കാർ നടത്തുന്ന ആസൂത്രിത ആക്രമണത്തില്‍ UDF സർക്കാരിന് സന്തോഷമുണ്ടോ എന്നും എം എ ബേബി ചോദിച്ചു.
