‘വി.ഡി സതീശന്‍റെ വനവാസ പ്രഖ്യാപനം അരാഷ്ട്രീയം; സ്ത്രീ വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പം; തുടര്‍ഭരണം ഉറപ്പെന്ന് പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണയും എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

വർധിച്ച സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം എല്‍ഡിഎഫിന് അനുകൂലമായ തരംഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ ആകെ പോളിങില്‍ 53 ശതമാനവും സ്ത്രീ വോട്ടർമാരാണ്. പുരുഷ വോട്ടർമാരെക്കാള്‍ 6 ശതമാനത്തോളം വർദ്ധനവാണ് സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ഉണ്ടായിരിക്കുന്നത്.

ഇത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും സ്ത്രീകള്‍ നല്‍കിയ പിന്തുണയുടെ തെളിവാണെന്ന് റിയാസ് അവകാശപ്പെട്ടു. മുൻപ് മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം ട്രെൻഡുകള്‍ ഉണ്ടായപ്പോഴെല്ലാം ഭരണത്തുടർച്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി സതീശന്റെ ‘വനവാസ’ പ്രഖ്യാപനത്തെ റിയാസ് രൂക്ഷമായി വിമർശിച്ചു. ‘തോല്‍വി ഭയന്ന് രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പറയുന്നത് അരാഷ്ട്രീയമാണ്. ജയപരാജയങ്ങള്‍ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവസാനമല്ല.’മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷവും യുഡിഎഫ് കേന്ദ്രങ്ങള്‍ വ്യാപകമായി പണപ്പിരിവ് നടത്തുകയാണെന്നും അധികാരം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌ ആളുകളെ കബളിപ്പിക്കുകയാണെന്നും റിയാസ് ആരോപിച്ചു.