മുണ്ടക്കയം ഈസ്റ്റ്: ഓരോ നിമിഷവും ഉള്ളില്‍ ഭീതി നിറയുകയാണ്.
പകല്‍പോലും പുറത്തിറങ്ങാൻ ഭയമാണ്. ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ ഉള്‍പ്പെടെയുള്ളവരുടെ നിലവിലെ അവസ്ഥ ഇതാണ്.
പുലി ഏതുനിമിഷവും ചാടിവീഴാം എന്നതാണ് അവസ്ഥ.
പെരുവന്താനം പഞ്ചായത്തിലെ മലയോര ഗ്രാമമായ ചെന്നാപ്പാറമുകള്‍ വീണ്ടും പുലിപ്പേടിയിലാണ്.
കഴിഞ്ഞദിവസം ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ പശുവിനെ പുലി കടിച്ചുകൊന്നിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പുലി കേഴമാനിനെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു. തുടർന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് കിലോമീറ്റർ അകലെയായി മാനിന്റെ ജഡവും കണ്ടെത്തി.
എസ്റ്റേറ്റ് മേഖലയില്‍ നൂറുകണക്കിന് ഏക്കർ സ്ഥലം റീപ്ലാന്റിംഗ് നടക്കാതെ കാടുപിടിച്ചുകിടക്കുകയാണ്. വന്യമൃഗങ്ങള്‍ ഇവിടെ തമ്പടിക്കുകയും പിന്നീട് കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ഇറങ്ങുകയും ചെയ്യും.
പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ സ്ഥാപിച്ച ക്യാമറകള്‍ എടുത്തു മാറ്റുക മാത്രമാണ് വനംവകുപ്പ് ചെയ്തത്. അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് ആവശ്യം. നടപടിയില്ലെങ്കില്‍ വനംവകുപ്പ് ഓഫീസ് ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
