എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാഫലം മേയ് മൂന്നാം വാരം; മൂല്യനിര്‍ണയം തുടങ്ങി

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ഹയർസെക്കന്ററി പരീക്ഷാഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ചുമതല വന്നതിനാലാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ അവധിക്കാലത്ത് ട്യൂഷൻ ക്ലാസുകള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

എസ്‌എസ്‌എല്‍സി, ഹയർസെക്കന്ററി പരീക്ഷാപേപ്പറുകളുടെ മൂല്യനിർണയം ഇന്ന് ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുനഃക്രമീകരിച്ച മൂല്യനിർണയമാണ് ഇന്ന് ആരംഭിച്ചത്. ഏപ്രില്‍ ആറ് മുതല്‍ 25വരെ മൂല്യനിർണയം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനിടയില്‍ തിരഞ്ഞെടുപ്പ്, ദുഖവെള്ളി, വിഷു തുടങ്ങിയവ കടന്നുവന്നതിനാലാണ് മൂല്യനിർണയത്തിനുള്ള തീയതികള്‍ മാറ്റിയത്.

 

മൂന്ന് ഘട്ടമായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 16 മുതല്‍ 18 വരെയും രണ്ടാംഘട്ടം ഏപ്രില്‍ 20 മുതല്‍ 25 വരെയും മൂന്നാംഘട്ടം ഏപ്രില്‍ 27 മുതല്‍ മേയ് രണ്ട് വരെയാണ് മൂല്യനിർണയം. സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപതിനായിരത്തോളം അദ്ധ്യാപകരാണ് മൂല്യനിർണയം നടത്തുന്നത്.

 

ഇക്കൊല്ലം 4,17,497 ലക്ഷം വിദ്യാർത്ഥികളാണ് എസ്‌എസ്‌എല്‍‌സി പരീക്ഷയെഴുതിയത്. 36 ലക്ഷത്തോളം എസ്‌എസ്‌എല്‍‌സി പരീക്ഷാപേപ്പറുകളാണ് മൂല്യനിർണയം നടത്തേണ്ടത്. 10,500 അദ്ധ്യാപകരാണ് പത്താംക്ലാസിന്റെ മാത്രം മൂല്യനിർണയത്തില്‍ ഭാഗമാകുന്നത്. ഹയർസെക്കന്ററിയില്‍ 8.7 ലക്ഷം വിദ്യാർത്ഥികളുടെ 80 ലക്ഷത്തോളം പേപ്പറുകള്‍ മൂല്യനിർണയം നടത്തേണ്ടതുണ്ട്. വിഎച്ച്‌എസ്‌സിയില്‍ 30,000 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.

 

മാർച്ച്‌ 30നാണ് എസ്‌എസ്‌എല്‍സി പരീക്ഷ അവസാനിച്ചത്. മാർച്ച്‌ ആറുമുതല്‍ 28 വരെയായിരുന്നു പ്ലസ്‌ടു പരീക്ഷ. ഹയർസെക്കന്ററി ഒന്നും രണ്ടും വർഷങ്ങളിലായി ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.