അനധികൃത പണമിടപാട് കേസ്;  കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂർ: അനധികൃത പണമിടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് ആണ് അറസ്റ്റിലായത്.

തമിഴ്നാട് പൊലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത് . രാഗേഷ് പ്രസിഡൻ്റ് ആയ സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പല തവണയായി തട്ടിപ്പ് പണം എത്തിയെന്നാണ് കണ്ടെത്തല്‍.

 

രണ്ട് തവണയായി 2.22 കോടി രൂപ അക്കൗണ്ടിലേക്ക് എത്തിയതില്‍ ദുരൂഹത സംശയിച്ചാണ് അറസ്റ്റ്. സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പണം അയച്ചത് സൈബർ തട്ടിപ്പ് സംഘമാണെന്ന് അന്വേഷണ വിഭാഗം കണ്ടെത്തി.

 

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ചിലവിലേക്കാണ് പണം എത്തിയതെന്നാണ് സംശയം. ഇന്നലെ ബാങ്കില്‍ എത്തി അക്കൗണ്ട് സ്റ്റേറ്റ്‌മെൻറ് പരിശോധിച്ചതിന് ശേഷമാണ് കല്ലിക്കോടൻ രാഗേഷിനെയും ബാങ്കിൻ്റെ സെക്രട്ടറി ജിതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇവരെ തമിഴ്നാട്ടിലെക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.

 

നേരത്തെ ഓപ്പറേഷൻ ഡിഹണ്ടിൻ്റെ ഭാഗമായി ഈ ബാങ്കില്‍ കേരള പൊലീസ് അന്വേഷണം നടത്തിയിരുന്നു. കെ സുധാകരൻ്റെ അടുത്ത അനുയായിയാണ് കല്ലിക്കോടൻ രാഗേഷ്. നേരത്തെ മണല്‍ കടത്ത് കേസില്‍ അറസ്റ്റിലായ കല്ലിക്കോടൻ രാഗേഷിനെ കെ സുധാകരൻ ജയിലില്‍ എത്തി മോചിപ്പിച്ചിരുന്നു.