രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വികെ ശ്രീകണ്ഠൻ എംപി; അടൂരിലെ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ച അവിചാരിതമെന്ന് എംപി

ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠന്‍ എംപിയുമായി കൂടിക്കാഴ്ച്ച നടത്തി. പത്തനംതിട്ട അടൂരിലെ ഹോട്ടലില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പുതുയുഗ യാത്രയില്‍ പങ്കെടുക്കാന്‍ കൊല്ലത്തേക്ക് പോവുകയായിരുന്നു വികെ ശ്രീകണ്ഠന്‍. ഹോട്ടലിലെ റസ്‌റ്റോറന്റില്‍ വച്ച് ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ കൂടിക്കാഴ്ച്ച അവിചാരിതമെന്നായിരുന്നു വികെ ശ്രീകണ്ഠന്റെ പ്രതികരണം. ജാമ്യത്തിലിറങ്ങിയതിന് ശേഷം രാഹുലുമായി കൂടിക്കാഴ്ച്ച നടത്തുന്ന ആദ്യത്തെ നേതാവാണ് വികെ ശ്രീകണ്ഠന്‍.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടിക്കാഴ്ച്ച രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെയ്ക്കും. രാഹുല്‍ പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള അനുനയം കൂടിക്കാഴ്ചയിൽ ഉണ്ടായോ എന്ന് വ്യക്തമല്ല. ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോളും രാഹുല്‍ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച നേതാവ് കൂടിയാണ് വികെ ശ്രീകണ്ഠന്‍.