ബിയറിന് പ്രിയം കുറയുന്നു; 6000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈനെക്കന്‍

ബിയര്‍ നിര്‍മ്മാതാക്കളായ ഹൈനെക്കന്‍ ആറായിരത്തോളം പേരെ പിരിച്ചുവിടുന്നു. ലോകവ്യാപകമായി ബിയറിന്റെ ആവശ്യകതയിലുണ്ടായ ഇടിവും കുറഞ്ഞ ലാഭവിഹിതവുമാണ് കമ്പനിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ രണ്ടാമത്തെ വലിയ മദ്യനിര്‍മ്മാണ കമ്പനിയാണ് ഹൈനെക്കന്‍. ടൈഗര്‍, ആംസ്റ്റല്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളും ഇവരുടേതാണ്.

 

പിരിച്ചുവിടല്‍ എന്തുകൊണ്ട്?

 

കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ (87,000 പേര്‍) ഏകദേശം 7 ശതമാനത്തോളം കുറവാണ് ഇതിലൂടെ സംഭവിക്കുക. പ്രധാനമായും യൂറോപ്പിലെയും മറ്റ് മുന്‍ഗണന കുറഞ്ഞ വിപണികളിലെയും ജീവനക്കാരെയാണ് ഈ നീക്കം ബാധിക്കുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായിട്ടായിരിക്കും പിരിച്ചുവിടല്‍ നടപ്പിലാക്കുക . വില്‍പ്പന കുറഞ്ഞ പശ്ചാത്തലത്തില്‍ ചെലവ് കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, പല രാജ്യങ്ങളിലെയും മോശം കാലാവസ്ഥ എന്നിവ ബിയര്‍ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.