കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് തോന്നിപ്പോയെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കേരളത്തിന് ഇത്തവണയും എയിംസില്ല. അതിവേഗ റെയിൽപാതയുടെ പ്രഖ്യാപനവും ഉണ്ടായില്ല. ബജറ്റിൽ കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ല എന്നത് സങ്കടകരമാണെന്നും വിഡി സതീശൻ പറഞ്ഞു. ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോർപ്പറേറ്റുകൾക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വിഡി സതീശൻ പറഞ്ഞു. സംസ്ഥാനവുമായി കൂടിയാലോചിച്ച് വേണം ഇക്കാര്യത്തിൽ നയരൂപീകരണം നടത്താൻ കേരളത്തിലെ ധാതു സമ്പത്തിൽ പലരും കണ്ണ് വെച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളും തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയും പറഞ്ഞത് വികസിത കേരളം എന്നാണ്. ഇങ്ങനെയാണ് കേരളത്തെ ഇവർ വികസിക്കുന്നതെങ്കിൽ ഇതൊരു സൂചനയാണെന്നും സതീശൻ പറഞ്ഞു. അവർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല എന്നാണ് ബജറ്റ് തെളിയിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തെ അവഗണനയോടെയാണ് കാണുന്നതെന്നാണ് ബജറ്റ് സൂചിപ്പിക്കുന്നത്. മനപ്പൂർവമായി കേരളത്തെ ഉപേക്ഷിക്കുന്ന സമീപനമാണ്. കേന്ദ്ര ബജറ്റിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. കേരളം ഉണ്ടെന്ന് കാണിക്കാനാണ് കടലാമ പരിചരണ കേന്ദ്രങ്ങളെന്നും എങ്ങനെയാണ് സംസ്ഥാനത്തെ ഇങ്ങനെ പരിഹസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
