അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തി എസ്ഐടി

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി. ലാപ്‌ടോപിന് വേണ്ടിയായിരുന്നു അടൂരിലെ വീട്ടിലെ പരിശോധന. പത്ത് മിനിറ്റ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയെ പീഡിപ്പിച്ച തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്. വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു. പാസ്‌വേര്‍ഡ് നല്‍കാത്തതിനാല്‍, രാഹുലിന്റെ ഫോണ്‍ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് തുറന്ന് പരിശോധിക്കാനാണ് തീരുമാനം.

ഇന്നലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ അന്വേഷണ സംഘം രാഹുല്‍ മാങ്കൂട്ടത്തിലുമായി പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്നുമിറങ്ങി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തിരുവല്ലയിലേക്കുള്ള യാത്ര. ക്ലബ് സെവന്‍ ഹോട്ടലിലെ 408ആം നമ്പര്‍ മുറിയിലായിരുന്നു തെളിവെടുപ്പ്. ഹോട്ടലില്‍ എത്തിയതും മുറിയില്‍ പോയതും രാഹുല്‍ സമ്മതിച്ചു. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്നാണ് രാഹുല്‍ തെളിവെടുപ്പിനിടെ പറഞ്ഞത്. പീഡിപ്പിച്ചെന്ന പരാതിയില്‍ മറുപടി നല്‍കിയില്ല. രാഹുല്‍ ബിആര്‍ എന്ന രജിസ്റ്ററിലെ പേര് നിര്‍ണായക തെളിവായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് ഇന്നും രാഹുല്‍ പ്രതികരിച്ചില്ല.