പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യ ദിവസം തന്നെ ശബരിമലയിലെ ഡോളി സർവീസ് അലങ്കോലപ്പെട്ടു.
ഡോളി സംവിധാനം ഇല്ലാത്തതിനാല്‍ ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർ പമ്പയില്‍ കാത്തുകിടക്കുകയാണ്. മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാക്കാത്തതാണ് സർവീസ് അലങ്കോലപ്പെടാനുള്ള കാരണം.
എന്നാല്‍ സ്വാധീനമുള്ളവർക്ക് ഡോളി സംവിധാനം ലഭ്യമാകുന്നുണ്ടെന്നാണ് ഭക്തർ ആരോപിക്കുന്നത്.
അതേസമയം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.
മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്നി തെളിക്കുകയും ചെയ്തു. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് സമീപം തിരുമുറ്റത്ത് കാത്തുനില്ക്കുന്ന നിയുക്ത ശബരിമല മേല്‍ശാന്തി ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയില്‍ ഇ ഡി പ്രസാദിനെയും മാളികപ്പുറം മേല്‍ശാന്തി കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം എം ജി മനു നമ്ബൂതിരിയെയും മേല്‍ശാന്തി കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.
