മണി റിക്വസ്റ്റ് ഓപ്ഷൻ ഒഴിവാക്കാനൊരുങ്ങി യുപിഐ; ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: കടം കൊടുത്ത പണം സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും തിരികെ ചോദിക്കാൻ മടിക്കുന്നവരാണ് പലരും.

അത്തരം സാഹചര്യങ്ങളില്‍ യുപിഐ വഴി ഒരു റിക്വസ്റ്റ് അയച്ച്‌ നൈസ് ആയി കൈകാര്യം ചെയ്യാറാണ് പതിവ്.
എന്നാല്‍ കേട്ടോളൂ, ഇനിമുതല്‍ അത് നടക്കില്ല.

ഒക്ടോബർ ഒന്നുമുതല്‍ മണി റിക്വസ്റ്റിങ് ഓപ്ഷൻ യുപിഐയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുകയാണ് നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). വ്യാജ യുപിഐ റിക്വസ്റ്റുകളുപയോഗിച്ചുള്ള തട്ടിപ്പുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എൻപിസിഐ ഇത്തരമൊരു നീക്കം നടത്തുന്നത്.

ഒക്ടോബർ രണ്ടുമുതല്‍ ഒരു പി ടു പി (പേഴ്സണ്‍ ടു പേഴ്സണ്‍) ഇടപാടുകളും പ്രോസസ് ചെയ്യരുതെന്ന് എൻപിസിഐ ബാങ്കുകള്‍ക്കും ആപ്പുകള്‍ക്കും നല്‍കിയ ഉത്തരവില്‍ പറയുന്നു.

ഇതോടെ സ്വകാര്യവ്യക്തികള്‍ തമ്മില്‍ നടത്തുന്ന റിക്വസ്റ്റുകള്‍ മാത്രമാണ് ഇല്ലാതാവുക. അതേസമയം, ഡെലിവറി ആപ്പുകളും ഓണ്‍ലൈൻ വ്യാപാരികളും നല്‍കുന്ന റിക്വസ്റ്റുകള്‍ക്ക് തടസ്സമുണ്ടാകില്ല.

മൊബൈല്‍ നമ്പർ, യുപിഐ ഐഡി, ബാങ്ക് ഡീറ്റെയില്‍സ് എന്നിവയുപയോഗിച്ചുള്ള ഇടപാടുകളില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.