തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരാധമനെന്ന പരാമര്‍ശം നടത്തിയ സിപിഎം നേതാവ് ജെയ്ക് സി. തോമസിനെതിരെ വക്കീല്‍ നോട്ടീസ്.
ഒരാഴ്ചയ്ക്കകം വിവാദ പരാമര്‍ശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനല്‍ കേസും, കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി നേതാവ് ഡോ ആര് ബാലശങ്കര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
‘ഇന്ത്യയുടെ ഭരണഘടന പ്രകാരം ജനാധിപത്യപരമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ജയിച്ച് പ്രധാനമന്ത്രിയായ വ്യക്തിയെ നരാധമൻ എന്ന് വിളിക്കുന്നത് രാജ്യത്തെ 140 കോടി ജനങ്ങളേയും, ലോക ജനതയുടെ മുമ്ബില്‍ ഇന്ത്യയെയും അപമാനിക്കലാണ്.
നരാധമൻ എന്ന് പറയപ്പെടുന്ന ഒരു വ്യക്തിക്ക് തെരെഞ്ഞെടുപ്പില്‍ പോലും മത്സരിക്കാൻ കഴിയില്ല. ഭരണഘടനാ പ്രകാരം സ്ത്രീയെയും, പുരുഷനെയും, ഭിന്ന ലിംഗത്തില്‍പ്പെടുന്നവരെയും തുല്യ മനുഷ്യരായിട്ടാണ് വിവക്ഷിക്കുന്നത്. നരാധമൻ എന്ന പരാമര്‍ശം ഇതില്‍ ഒന്നും പെടാത്തതാണ്. ഇത് ഭരണ ഘടനയോടുള്ള അവമതിപ്പായി മാത്രമേ കാണാൻ കഴിയൂ’
‘രാഷ്ട്രീയ സംസ്കാരമുള്ള ആരും പ്രതിയോഗികളോട് ഇത്തരത്തില്‍ പ്രതികരിക്കാൻ പാടില്ലാത്തതാണ്.
ലോകമെമ്പാടും പ്രേക്ഷകരുള്ളതും ജനങ്ങള്‍ ഏറെ ശ്രദ്ധിക്കുന്നതുമായ ഏഷ്യാനെറ്റിനെ പോലെ ഒരു മുൻനിര ചാനലില്‍ മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള എസ്.എഫ്.ഐ യുടെ മുൻ സംസ്ഥാന പ്രസിഡന്റും, സി.പി.എം നേതാവുമായ ജെയ്ക് സി. തോമസ് നടത്തിയ പരാമര്‍ശം അത്യന്തം അപലപനീയമാണ്.’
