ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഡല്‍ഹി; ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം; തോല്‍പ്പിച്ചത് ഒരു വിക്കറ്റിന്; കൈവിട്ടെന്ന് കരുതിയ മത്സരം സ്വന്തമാക്കിയത് യുവതാരം അശുതോഷ് ശർമ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിൽ

ഡൽഹി: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം.

കൈവിട്ട് പോയി എന്ന് കരുതിയ മത്സരം യുവതാരം അശുതോഷ് ശർമ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിൻ്റെ മികവിലാണ് ഡല്‍ഹി ഒരു വിക്കറ്റിന് സ്വന്തമാക്കിയത്.

ലഖ്നൗ ഉയർത്തിയ 210 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി മറികടന്നത്. മത്സരത്തിൻ്റെ ഒരു ഘട്ടത്തില്‍ ആറിന് 113 എന്ന നിലയില്‍ തകർച്ചയുടെ വക്കില്‍ നിന്നാണ് ഡല്‍ഹി ത്രസിപ്പിക്കുന്ന ജയം നേടിയെടുത്തത്.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ അക്സർ പട്ടേല്‍ ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ താരം മിച്ചല്‍ മാർഷിൻ്റെയും വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ്റെ ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി 209 റണ്‍സെടുത്തത്.

പത്ത് ഓവറില്‍ 130 പിന്നിട്ട ലഖ്നൗവിനെ പിന്നീട് ബോളർമാർ വരിഞ്ഞുകെട്ടി. ഓസീസ് പേസർ മിച്ചല്‍ സ്റ്റാർക്ക് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിപ്രാജ് നിഗവും മുകേഷ് കുമാറും ചേർന്ന് ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തുകയും ചെയ്തു.