സമാധി വിവാദത്തില്‍ പുതിയ വഴിത്തിരിവ്; നെയ്യാറ്റിൻകര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; തത്ക്കാലം നല്‍കാനാകില്ലെന്ന് അധികൃതര്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചു.

സമാധി വിവാദങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗോപന്റെ മരണ സർട്ടിഫിക്കറ്റിനായി കുടുംബം നഗരസഭയെ സമീപിച്ചത്. എന്നാല്‍, തത്ക്കാലം മരണ സർട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് കുടുംബത്തിന് അധികൃതർ നല്‍കിയ മറുപടി.

മരണത്തിലെ ദുരൂഹതയില്‍ പൊലീസ് അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് നഗരസഭ മരണസർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുന്നത്. ഗോപൻ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം.

ഗോപൻ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. മരണത്തിലെ ദുരൂഹത ഉന്നയിച്ചുള്ള നാട്ടുകാരുടെ പരാതിയില്‍ പൊലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുടുംബം മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.

ഇളയ മകൻ രാജസേനൻ മരണ സർട്ടിഫിറ്റ് വേണമെന്ന അപേക്ഷയുമായി കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര നഗരസഭയിലെത്തി.